ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റി. 16ന് നടക്കുന്ന വോട്ടെടുപ്പിൽ ക്രോസ് വോട്ടിംഗ് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോൺഗ്രസിന്റെ നീക്കം.
ഒഡീഷപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസിന്റെ നേതൃത്വത്തിലാണ് എംഎൽഎമാരെയും അവരുടെ കുടുംബാംഗങ്ങളെയും ബംഗളൂരുവിലെത്തിച്ചത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഒഡീഷയിലെ 147 അംഗ നിയമസഭയിൽ ബിജെപിക്ക് 79 എംഎൽഎമാരും ബിജെഡിക്ക് 48 എംഎൽഎമാരുമാണുള്ളത്. കോൺഗ്രസിന് 14 അംഗങ്ങളാണുള്ളത്. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാലാമത്തെ സീറ്റിലേക്കുള്ള മത്സരം കടുത്തതാണ് രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാരണം.